Thursday, October 19, 2006

ബോണ്‍സായ്‌!

ലോകം വളര്‍ന്നോ വളര്‍ന്നുവോ ഞാന്‍?
പോകാനിടമെനിയ്ക്കില്ല തെല്ലും.
മാനവും കൂടി ഞൊടിയ്ക്കിടയില്‍
നാണമില്ലാതെയടിച്ചമര്‍ത്താം,
ചന്ദ്രനില്‍പ്പോകാം, മധുവിധുവായ്‌
കാണും കിനാവു വധൂവരന്മാര്‍.
സ്വിച്ചൊന്നമര്‍ത്തിയാലേതുലോകം
ബൂലോകം പോലുമെന്‍മുന്നിലെത്തും.
കമ്പ്യൂട്ടര്‍മേശയ്ക്കരികില്‍വെച്ച
ബോണ്‍സായിചോദിയ്ക്കയാണു പാരം-

"ലോകം വളര്‍ന്നോ വളര്‍ന്നുവോ ഞാന്‍
പോകാനിടമെനിയ്ക്കില്ല തെല്ലും!

നിങ്ങള്‍ക്കു കാഴ്ച്ചയായ്‌നില്‍ക്കുവാനീ
ഞങ്ങടെ ജന്മം തുലച്ചതാണോ?

പട്ടിണികൊണ്ടു ചാകേണ്ടയെന്നീ
ചട്ടിയില്‍ത്തന്നെ വളമിടുന്നൂ
സോഡിയം പൊട്ടാഷും യൂറിയയും
കാച്ചിക്കുറുക്കിവിളമ്പിടുന്നൂ.
കിട്ടുന്നു കണ്മുന്നിലെന്തുമെന്നും
ചട്ടിയെവിട്ടൊരു ലോകമുണ്ടോ
മേനികൊഴുത്തു മിനുത്തുനില്‍ക്കേ
മാനത്തെയൊട്ടുമേയോര്‍ത്തുമില്ല...


ആകാശം കോരിച്ചൊരിഞ്ഞുനല്‍കും
വേനലും മാരിയും മാറിമാറി
താതന്റെ വാത്സല്യമെന്നതോര്‍ത്തു
കൈക്കൊണ്ടു ഞാനൊന്നു നിന്നതില്ല

ഭൂമിയാമമ്മതന്‍മാറിലൂടെ
തത്തിക്കളിയ്ക്കാന്‍ മറന്നുപോയീ.

ആഴത്തിലേയ്ക്കുവേരോടിയില്ലാ
ആകാശം നോക്കിച്ചിരിച്ചതില്ല
ശൈശവം ബാല്യവും കൌമാരവും
എന്നില്‍നിന്നൂര്‍ന്നുപോയെന്നറികേ
എന്തു ഞാന്‍ ചൊല്‍വൂ വളര്‍ത്തുവോരേ
ഞാനൊരു പാഴ്‌മരം മാത്രമായീ...

ആഴത്തിലേയ്ക്കൂളിയിട്ടുപോകാന്‍
ആകാശം നോക്കിക്കളിച്ചിരിയ്ക്കാന്‍
വേരുമെന്‍ചില്ലയും കൊള്ളുകില്ലാ
ഉള്ളാം തടിയ്ക്കോരുറപ്പുമില്ല..."

"ലോകം വളര്‍ന്നോ വളര്‍ന്നുവോ ഞാന്‍?
പോകാനിടമെനിയ്ക്കില്ല തെല്ലും."
നാളെയെന്‍കുഞ്ഞു ചോദിയ്ക്കുമല്ലോ
ഉത്തരമെന്തു ഞാന്‍ ചൊല്ലുമപ്പോള്‍?

Monday, October 09, 2006

ഇതൊരു സമസ്യയാണെങ്കില്‍...പൂരണം...

"പാനേന നൂനം സ്തുതിമാവഹന്തി!" (പാനം കൊണ്ട്‌ സ്തുത്യര്‍ഹരാവുന്നുവല്ലോ) ഇതൊരു സമസ്യയാണെങ്കില്‍...
പൂരണം...

പിബന്തിപാദൈരിതികാരണേന
പാനം തു നിന്ദ്യം ഖലു പാദപാനാം
പാദാശ്രിതാന്‍ പാന്തി സദാതപസ്ഥാഃ
പാനേന നൂനം സ്തുതിമാവഹന്തി!

പിബന്തി പാദൈരിതി കാരണേന= കാലുകള്‍ കൊണ്ടു കുടിയ്ക്കുന്നു എന്ന കാരണത്താല്‍
പാദപാനാം പാനം നിന്ദ്യം = വൃക്ഷങ്ങളുടെ (വെള്ളം)കുടിയ്ക്കല്‍ മോശമായരീതിയില്‍ തന്നെ.
സദാ ആതപസ്ഥാഃ പാദാശ്രിതാന്‍ പാന്തി= എപ്പോഴും വെയില്‍ മുഴുവന്‍ സ്വയം ഏറ്റുവാങ്ങി തന്നെ ആശ്രയിച്ചവരെ ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്നും രക്ഷിയ്ക്കുന്നു.
ഈ പാനം(രക്ഷിയ്ക്കല്‍) സ്തുത്യര്‍ഹം തന്നെ.

Friday, October 06, 2006

വാഗ്വാദിനി!

വാഗ്ദേവി! നീയേ തുണ നാവിലെന്നും
വാക്കിന്‍പ്രവാഹം കുളിരുള്ളതാവാന്‍
വാഗ്വാദകോലാഹലമേറ്റിടാതെ
വാഗ്വാദിനീ കാക്കുക! മേലിലെന്നെ

വാഗ്വാദം കൂടുന്നുവോ എന്നു തോന്നിയപ്പോള്‍(ഇടയ്ക്കിടെ തോന്നാറുണ്ടേ :-)) വാഗ്വാദിനിയായ (വാക്‌-വാദിനിയായ) നാദധാരയുതിര്‍ക്കുന്ന ശബ്ദബ്രഹ്മസ്വരൂപിണിയായ ദേവിയോടൊന്നു പ്രാര്‍ത്ഥിച്ചു.
[വീണാവാദനം= വീണവായന]

സരസ്വതി കണ്ണാടിയില്‍!

മനോദര്‍പ്പണത്തില്‍പ്പിടിച്ചൊട്ടിനില്‍ക്കും
മഹാരാഗവിദ്വേഷമാലിന്യമെല്ലാം
കളഞ്ഞാകില്‍വെണ്‍താമരത്താരിനുള്ളില്‍
‍ത്തെളിഞ്ഞീടുമാവാണി!ചിത്രം വിചിത്രം!